Thursday, December 20, 2012

എനിക്കുമില്ലേ മോഹങ്ങൾ..! (Soliloquy of a Sweet Young Tree!)



എനിക്കുമില്ലേ മോഹങ്ങൾ..!
(Soliloquy of a Sweet Young Tree!)

ദാ  തൊട്ടടുത്ത് തന്നെയുള്ള എന്റെ കൂട്ടുകാരെ നോക്കു.  പ്രണയലോലുപരായി അവർ പരസ്പരം ആലിംഗനബദ്ധരാകുമ്പോൾ അവജ്ഞയും സങ്കടവും അടക്കാനാവാതെ  ഞാനെന്റെ മൊട്ടയായ ദേഹത്തേയ്ക്ക് നോക്കും. അവർ ആടിത്തിമിർക്കുന്നത് കാണുമ്പോൾ കണ്ണുകൾ പൂട്ടി ഞാനിരിക്കും. പ്രഭാതത്തിലെ മഞ്ഞും ഇളം വെയിലുമേറ്റ്  കാറ്റിന്റെ മർമ്മരത്തിനൊപ്പം അവർ കഥകൾ പറഞ്ഞും പാട്ടുപാടിയുമിരിക്കുമ്പോൾ എന്നെ മൊട്ടയടിച്ചവരെ ഞാൻ മനസ്സിൽ ശപിക്കും. എന്തിനെന്നെ നിങ്ങൾ ഈ കോലത്തിലാക്കി?  അന്തരീക്ഷത്തിലേയ്ക്ക് കൈകൾ വീശാൻ മോഹമുണ്ട്. ആടിപ്പാടാൻ മോഹമുണ്ട്, എന്റെ കൂട്ടുകാരെപ്പോലെ പൂവിടാൻ, പുഷ്പിണിയാവാൻ......

വലിയ വീട്ടിൽ നിന്നും വന്നവർ എന്നെ കൊണ്ടുപോയപ്പോൾ  എല്ലാരും പറഞ്ഞു.  ഹോ അവൾ രക്ഷപ്പെട്ടു. ഈ കാട്ടിൽ കിടന്ന് നരകിക്കണ്ടല്ലോ? സമയത്തിന് വെള്ളം ആഹാരം ഒക്കെ കിട്ടില്ലെ!.. അവളുടെ ഭാഗ്യം!.  പക്ഷേ ബാല്യം കഴിഞ്ഞ് പെണ്ണായപ്പോൾ കൊണ്ടുവന്ന് നിർത്തിയവരുടെ മട്ട് മാറി... ദാ കണ്ടില്ലേ ഇപ്പോൾ ഈ കോലത്തിലും. അവരുടെ മുറ്റം അലങ്കരിക്കാന്  എന്റെ വന്യസൌന്ദര്യത്തെ അവരില്ലാതാക്കി. അലറിത്തുള്ളിപ്പെയ്യുന്ന പേമാരിയിൽ മുടിയഴിച്ചിട്ട് യക്ഷിയെപ്പോലെ അലറിവിളിക്കാനിപ്പോൾ കഴിയില്ലല്ലോ!.

കാ‍ലം കഴിയുമ്പോൾ, മനുഷ്യന്റെ  ഈ ഭ്രമമൊടുങ്ങുമ്പോൾ വീണ്ടും ഞാൻ ജരാനരബാധിച്ച് ആർക്കും വേണ്ടാത്തവളായി ഈ കോണിൽ ഉണങ്ങി നിൽക്കുമായിരിക്കും.  എന്നെത്തേടി കിളികൾ വരില്ല, ഫലങ്ങളില്ലാത്തമരത്തിൽ ആരാണ് വിരുന്ന് വരിക? ഒരു കുളിർകാറ്റുപോലും ഈ വഴി വരില്ല!.  

ജീവിതം സഫലമാക്കാൻ ആഹാരവും വെള്ളവും മതിയോ ? എനിക്കുമില്ലേ മോഹങ്ങൾ?



[ചിത്രങ്ങൾ കടപ്പാട്: Ms. Marie Kiriyanthan Jacob  (USA) &  Google (USA) !]

Tuesday, November 20, 2012

കനകം.... കസ്റ്റംസ്.....കനകമ്മ!!


കാര്യം കമലാസനൻ എന്റെ അനിയനാണേലും അപാര ബുദ്ധിയാ. അതുപോലെ ബുദ്ധി കിട്ടിയ പെണ്ണുമ്പിള്ളയ്ക്കും പൊടിയ്ക്കുണ്ട്. പക്ഷേ പേരുപോലെ തന്നെ കനകമ്മയ്ക്ക് കനകത്തിലാണിത്തിരി നോട്ടക്കൂടുതൽ അതിനെന്റെ കമലാസനൻ പേർഷ്യേക്കിടന്ന് പെടുന്ന പാടൊന്നും ചില്ലറയ്ക്കുമല്ല.

“കുഞ്ഞുകളിയൊന്നുമല്ല രണ്ട് പെണ്മക്കളാ നിങ്ങക്കെന്നാ ബോധമൊന്നുമില്ലേ മനുഷ്യാ” ന്ന് നാഴികയ്ക്ക് നാൽ‌പ്പതുവട്ടം അവളവനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കഴിഞ്ഞമാസം കമലാസനനൊരു പൂതി കനകത്തിനെ ദുബായ് കാണിക്കണമെന്ന്. അങ്ങനെ ഒരു വിസിറ്റ് വിസയൊക്കെ ഒപ്പിച്ച് കമലാസനൻ കമലത്തിനെം പിള്ളാരേം ദുബായ്ക്ക് കൊണ്ട് പോയി. പോകാനൊരുങ്ങും മുന്നേ കമലാസനൻ പറഞ്ഞു  എടീ ഇപ്പോ പണ്ടത്തെപ്പോലെ സ്വർണ്ണമൊന്നും  നാട്ടിലേയ്ക്ക് കൊണ്ടു പോകാൻ കഴിയില്ല അതുകൊണ്ട് നീ അവിടെ നിന്ന് പണ്ടത്തെപ്പോലെ സ്വർണ്ണം വാരിയണിഞ്ഞൊന്നും വരല്ലേ തിരികെപ്പോകുമ്പം കുടൂംങ്ങുമേന്ന്  പക്ഷേ വിമാനത്താവളത്തിൽ വന്നിറങ്ങിയ കനകവിഭൂഷിതയായ കനകത്തെക്കണ്ട് കമലാസനൻ ബോധം കെടുന്ന വക്കോളമെത്തിയെന്ന് പിന്നീടവൻ പറഞ്ഞു.  ശ്ശോ  ഈ പെണ്ണുമ്പിള്ളേടേ സ്വർണ്ണമോഹമെന്നു തീരുമെന്റെ ദൈവമേന്ന് കമലാസനൻ മനസ്സിലോർക്കുകേം  ചെയ്തു.

ഒരുമാസം കമലാസനന്റെ  ക്രഡിറ്റ് കാർഡിന്റെ ബലത്തിൽ കനകം ഷോപ്പിംഗ്  പൊടിപൊടിച്ചു. പിള്ളേർക്കുള്ള ഡ്രസ്സ്, ടോയ്സ്, പെർഫ്യൂംസ് എന്ന് വേണ്ട ഒരു ലുലു മുഴുവൻ കനകം ആ അപ്പാർട്ട്മെന്റിലെത്തിച്ചു. പോരാത്തതിനു സ്വർണ്ണം വേറേം.  കമലാസനൻ പറഞ്ഞു .. ടീ  അങ്ങോട്ട് പോകുമ്പോൾ 10 ഗ്രമിനേതാണ്ട് 3000 രൂപ വച്ച് കസ്റ്റംസിൽ അടയ്ക്കേണ്ടി വരും നീ ഇതെന്തു ഭാവിച്ചാ.. ?

കനകം ഇത്തിരി ആത്മവിശ്വാസത്തിലാ. അതൊക്കെയുണ്ട് മനുഷ്യാ നിങ്ങളൊന്നടങ്ങിയിരുന്നേ.

കനകമ്മ ഇട്ടുകൊണ്ടുവന്നതെല്ലാം ഊരി കമലാസനനെ ഏൽ‌പ്പിച്ചു. “ദേ ഇതൊക്കെ ഇതിയാൻ വരുമ്പൊൾ കൊണ്ടുവന്നാൽ മതി. ഞാൻ പുതുതായി വാങ്ങിയതാ ഇട്ടോണ്ട് പോണേ...“!

അങ്ങനെ കനകമ്മയും മക്കളും വിസ കാലാവധി കഴിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങി.  കസ്റ്റംസ് കഴിഞ്ഞ് വീട്ടിലെത്തിയ കനകമ്മ കമലാസനനെ വിളിച്ചു പറഞ്ഞു ഞങ്ങളെത്തീട്ടാ...
“ടീ  സ്വർണ്ണത്തിനെത്ര വാങ്ങി ഡ്യൂട്ടി?“
“ഓ .....ഒന്നുമായില്ലാന്നേ?“
“ഒന്നുമായില്ലേ അതെന്നാ?“
 “ഞാൻ വന്നപ്പോഴിട്ടോണ്ട് വന്ന സ്വർണ്ണം ഡിക്ലയർ ചെയ്തിട്ടല്ലേ വന്നേ അത്രേം എനിക്ക് തിരികെ കൊണ്ടോവാൻ ഒരു മറ്റവന്റേം ഡ്യൂട്ടി വേണ്ടല്ലോ മനുഷ്യാ... നിങ്ങടെ കയ്യിലിരിക്കുന്നതേയ്  ഒരു ഗ്രാം തങ്കത്തിന്റെ സ്വർണ്ണാ...“ എങ്ങനുണ്ട് കനകമ്മേടെ പുത്തീ...!!
(ചിത്രം: ഗൂഗിൾ സേർച്ച്)

Tuesday, October 30, 2012

ടെക്സ - വെള്ളിനിലാവ്


എക്സിറ്റ് 32 എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി.. റിയാദിൽ അത്രേം എക്സിറ്റുണ്ടെന്നറിയുന്നതു തന്നെ അപ്പോഴാണ്!!. ടെക്സയുടെ വെള്ളിനിലാവുദിക്കുന്നത് എക്സിറ്റ് 32 ലാണെന്ന് എഫ് ബിയിൽ നോട്ടീസ് കണ്ടിട്ടാണ് ഞെട്ടിയത്.  കബീർ കണിയാപുരം അവിടെത്തിച്ചേരാനുള്ള മാപ്പും നൌഷാദ് അവിടെത്താനുള്ള ജാമ്യവും അയച്ചുതന്നു.  7 മണിയ്ക്ക് പ്രോഗ്രാം തുടങ്ങുമെന്ന് നോട്ടീസിൽ. രാത്രി ഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ വച്ചു പിടിച്ചു 32 ലെയ്ക്ക്. അവിടെ എത്തിയപ്പോഴാട്ടെ  അവിടെ മുഴുവനും ഇത്തരം ഓഡിറ്റോറിയം മാത്രം അതും അറബിയിലെഴുതിയ ബോർഡുകളും.  ഒരു സ്വദേശിയോട് തിരക്കി അതിൽ നിന്ന് അൽ മുസ്തഷർ ആഡിറ്റോറിയം  കണ്ടുപിടിച്ചുള്ളിൽ കയറി. ചെന്നപാടെ അവിടെ കൌണ്ടറിൽ ചായ കൊടുക്കുന്നു. നന്നായി .. ഒരു കപ്പ് ചായ വാങ്ങി. താങ്ക്യു  പറഞ്ഞ് തിരിഞ്ഞപ്പോൾ പുള്ളി പറഞ്ഞു  “ഒരു റിയാല്....” . (ആദ്യായിട്ടാ ഇത്തരം സംഘടനാ പരിപാടികൾക്ക് പോകുന്നത്, ഞാൻ കരുതി ഇത് വെൽക്കം ഡ്രിങ്കാവുംന്നാ...!!)  ഒരു റിയാൽ കൊടുത്ത് ചായേം മോന്തി  നൌഷാദിനെ തിരഞ്ഞപ്പോൾ  സ്ത്രീകൾക്കായി പ്രത്യേകം തിരിച്ച ഭാഗത്ത് കിടന്ന് ഉഴിയുന്നു കോഡിനേറ്റർ. കയ്യിലൊരു 110 കെ.വി. ലൈനും ഉണ്ട്.. (ഇതിനാ “ലൈനടി ലൈനടീ“ ന്ന് പറയണേന്ന് പിന്നെയാ അറിഞ്ഞത്!!). അവിടെത്തിച്ചേർന്നതിലുള്ള സന്തോഷം പങ്ക് വച്ചപാടെ നൌഷാദ് പറഞ്ഞു പലരും തിരക്കുന്നുണ്ട്. അപ്പൂസിനെന്ന്. ഈശ്വരാ  എഫ് ബിയിലെ കമന്റുകൾക്കു മറുപടിയുമായി ആൾക്കാരിരിപ്പുണ്ടെന്നറിഞ്ഞ് മുങ്ങാൻ തുടങ്ങിയപ്പോഴുണ്ട് പകുതി ഷർട്ടിട്ട് ബാക്കി പകുതി പിന്നെയാട്ടെന്നും പറഞ്ഞൊരാൾ നൌഷാദിനടുത്തേയ്ക്ക് ഓടിച്ചാടി വന്നു. വന്ന പാടെ നൌഷാദ്  പറഞ്ഞു.. “ഇതാണ് കബീർ കണിയാപുരം” , സ്വന്തം പേരു പറഞ്ഞ് പരിചയപ്പെടുത്തി ഞാൻ പറഞ്ഞു  “മാ‍പ്പ്...“  കബീർ. അതൊന്നും സാരമില്ല. വൈകീട്ടില്ലാ‍ന്നെ..ഞങ്ങളാ താമസിച്ചതിനു മാപ്പുപറയേണ്ടേന്ന്..  അതല്ല ഗഡീ  അയച്ചു തന്ന റൂട്ട് മാപ്പ്...  പുള്ളി രണ്ട് നാലടി നടന്നിട്ട് തിരികെ വന്നു.. എന്താ പേരു പറഞ്ഞേ?  .. ഇനി അവിടെം ഫേക്കായാൽ ഇരുത്തിയില്ലെങ്കിലോന്നോർത്ത് എന്റെ യഥാർത്ഥപേരു പറഞ്ഞു.. പുള്ളി വീണ്ടും രണ്ട് ചാൽ നടന്നിട്ട് തിരികെ വന്ന് “അങ്ങിനൊരാൾക്ക് ഞാൻ റൂട്ട് മാപ്പ് അയച്ചില്ലല്ലോ? ആകെ അയച്ച്ത് ................. എന്താ എഫ് ബി ഐഡി... ഹഹഹഹ  ഇപ്പ പിടികിട്ടി. ഞാനൊരാൾക്കെ വ്യക്തിപരമായി അയച്ചുള്ളു. അതാ പേരു പറഞ്ഞപ്പോൾ സംശയം ആയത്!!.  “ദേ കാര്യമൊക്കെ കൊള്ളാം ഇവിടെ അലുമ്പുണ്ടാക്ക്യാ പാഷാണം വാങ്ങി വച്ചിട്ടുണ്ട് ഞാൻ“ ... എന്നിട്ട് രൂക്ഷമായൊരു നോട്ടവും!!  എന്നിട്ട് ഓടിപ്പോയി മൈക്കെട്ത്ത് ഒരു പ്രഖ്യാപനം.. വിശിഷ്ടാതിഥികൾ എത്തിയിട്ടുണ്ട്. ഉടൻ തന്നെ സമ്മേളനം ആരംഭിക്കും. (ആരംഭിക്കുന്നതിനിടെ ഒരു അഞ്ചു പ്രാവശ്യമെങ്കിലും ഈ അനൌൺസ്മെന്റ് കേട്ടു ഞാൻ!) . തിരികെ വന്ന് നൌഷാദിനോട് പറഞ്ഞു  മാഷേ എന്തു വന്നാലും നമ്മൾ 8 നു ആരംഭിക്കും ആരു വന്നാലും വന്നില്ലെങ്കിലും..!!

പാഷാണപ്രയോഗമോർത്ത് ഞാൻ ഒരു മൂലയ്ക്ക് ജയ് ഹിന്ദ് ടി വീ ടെ ക്യാമറയ്ക്ക് ചോട്ടിലായി ഒരു കസേരയൊക്കെ വലിച്ചിട്ട് മര്യാദക്കാരനായി ഇരുന്നു. വയ്ക്കോൽ തുറുവിനു മുകളിൽ വലിഞ്ഞു കയറുമ്പോലെ ആ ക്യാമറച്ചേട്ടൻ  മേശമേൽ അള്ളിക്കയറി ക്യാമറയൊക്കെ സെറ്റപ്പാക്കുന്നുണ്ട് ഇടയ്ക്കിടെ, ചുവട്ടിൽ ആശങ്കയോടെ ഞാനും.  മുമ്പ് ടെക്സ നടത്തിയ ഖമറൊളിയുടെ ക്ലിപ്പ്സ്  പ്രൊജക്ടറിലൂടെ അവിടെ പതിയുന്നത് കണ്ട്  കൊതിയോടെ ഇരുന്നു.  (എന്നാലും എന്റെ കോർഡിനേറ്ററേ ഈ ശീലേം പ്രൊജക്ടറും 16 ആം നൂറ്റാണ്ടിലേതല്ലേ.. ഇപ്പോ നാട്ടിൽ കോരന്റെ കല്യാണത്തിനു പോലും നല്ല യമണ്ടൻ എൽ. ഇ. ഡി ടിവിയൊക്കെ വെയ്ക്കുമ്പൊൾ  ഈ നരച്ച തുണി പരിപാടി ഗൾഫിൽ വേണായിരുന്നോ?ന്ന് ചോദിക്കണം ന്നുണ്ടായിരുന്നു. പക്ഷേ നീ തന്നോ കാശെന്നു ചോദിച്ചാൽ മെമ്പർ പോലുമല്ലാത്ത എനിക്കെന്തു കാര്യം! ഹും..)

ഒടുവിൽ  കാത്ത് കാത്തിരുന്ന സംഗതിയെത്തി.. സാംസ്കാരിക സമ്മേളനം... സ്വാഗതം, ആശംസാപ്രസംഗങ്ങൾ കൃതജ്ഞത.  എന്റെ സുഹൃത്തായ ഇഖ്ബാൽ സർ (മമ്മൂട്ടിയും എന്റെ സുഹൃത്താ പുള്ളീടെ എത്രയെത്ര സിനിമ ഞാൻ കണ്ടിരിക്കുന്നു.  അതു പോലെ ഇഖ്ബാൽ സാറും ന്റെ സുഹൃത്താ  മലയാളം ന്യൂസിൽ എന്തോരം ഞാൻ വായിച്ചിരിക്കുന്നു..!!)  ചോദിക്കുന്നത് കേട്ടു  കുടുംബങ്ങൾ കുറവാണല്ലോന്ന്... മുത്താവ പ്രശ്നം കാരണം ആണോ അതോ ഷിഫയിൽ സന്നിധാനത്തിന്റെ പ്രോഗ്രാം ഉള്ളതിനാലാണോന്നറിയില്ല സ്ത്രീ ജനം കുറവായിരുന്നു.  ഇതിനിടെ എന്റെ പുറകിലിരുന്ന് രണ്ട് വിദ്വാന്മാരുടെ സംസാരം  ഇഖ്ബാൽ സാറിന്റെ പ്രസംഗത്തേക്കാളും മുന്നെ എന്റെ കാതിൽ വീണൂ..  “ഡേയ്.. കയറിവന്നപ്പോൾ നമ്മൾ കണ്ടില്ലേ  അവളുമാര് എന്തൊരെറിയാടേ... ദാ നോക്ക് രണ്ടും നിർത്തുന്ന മട്ടില്ലാ കേട്ടാഡേയ്..” 

ഈശ്വരാ ഇവന്മാരെനിക്കും കൂടെ പണി വാങ്ങിത്തരുമെന്നു കരുതി  കസേര കുറെക്കൂടെ മുന്നിലേയ്ക്കിട്ട് ഞാനിരുന്നു. (എന്റെ വലതു വശത്തായിട്ടാണ് സ്ത്രീകൾക്കിരിക്കാനുള്ള സ്ഥലം തുണിമതിൽ കെട്ടി തിരിച്ചിരിക്കുന്നത്. അങ്ങോട്ട് നോക്കീട്ടാ  ആ “തിരോന്തരം ചേട്ടന്മാരുടെ“  “ഏറ്.“ !)

ഇഖ്ബാൽ സാർ പറഞ്ഞ റിയാലിറ്റിയില്ലാത്ത റിയാലിറ്റി ഷോകളുടെ ഉള്ളുകളികൾ ഇഷ്ടായി.  നമ്മുടെ സഹോദരിമാർ അറിയേണ്ട വിഷയം ആയിരുന്നു. വരവറിയാതെ ചെലവാക്കി കടത്തിലേറുന്ന മലയാളിയെയും വരച്ചു കാട്ടി. ഒരേപോയിന്റിൽ തന്നെ അഡ്വ. അജിത്തും,  ഷിഹാബ് കൊട്ട്കാടും മറ്റെല്ലാരും കുരുങ്ങി വീണു.  പ്രസംഗിച്ചാൽ ഞാൻ കൂവുമെന്ന് പറഞ്ഞത് കേട്ട് പേടിച്ച്   പനിയും ചുമയും പിടിപെട്ട ഷീബ ടീച്ചറിനു പകരം (?)  വന്ന ടെക്സ വനിതാ മേധാവി  റൂബി മാഡത്തിന്റെ പേര് നേരത്തെ ഷിഹാബ് കൊട്ടൂകാടിനോട് പറയാതിരുന്നത് കോർഡിനേറ്ററുടെ പിഴവായിരുന്നോ?. വിശിഷ്ടാതിഥിയായ നോർക്ക കൺസൾട്ടന്റ്  ഷിഹാബിനുള്ള കൃതഞ്ജത പറയാൻ അതിനു ചുമതലപ്പെടുത്തിയ ആൾ വിട്ടു പോയത് ശരിയായില്ല എന്തായാലും  ടെക്സ പ്രസിഡന്റ് അത് മേക്കപ്പ് ചെയ്തു!!.  എന്തായാലും  പൊതുസമ്മേളനം ഗംഭീരമായി കഴിഞ്ഞു.   

കലാ പരിപാടികൾ ആരംഭിച്ചു. ടെക്സായുടെ  സ്വാഗത ഗാനം  കരാക്കോ ബി.ജി. എം ഇൽ പ്പെട്ട് ഒന്നും കേൾക്കാനാകാത്ത അവസ്ഥയിലായിരുന്നു. (നൌഷാദിന്റെ നല്ല വരികൾ, നല്ല ഈണം., കലാകാരന്മാർ നല്ല രീതിയിൽ പാടുകയും ചെയ്തു!!).  പൊതുവേ എല്ലാ  പാട്ടുകളുടേം ട്രാക്കിന്റെ ശബ്ദ ക്രമീകരണം കാരണം ശരിക്ക് കേൾക്കാനായില്ല.. മാത്രവുമല്ല, ആവേശം മൂത്ത കിടാങ്ങൾ പുറകിൽ നല്ലപോലെ ഒച്ചയിടുകയും ചെയ്തു.  സിനിമാതാരങ്ങളുടെ ഫാൻസുകാർ തിയേറ്ററിൽ അലമ്പുണ്ടാക്കുന്നതാണ് ഓർമ്മയിലെത്തിയത്.  അതിനേക്കാൾ മോശമായിരുന്നു പ്രകടനം, ടി.വി.ക്കാർ ഇടയ്ക്കിടെ ക്യാമറ അങ്ങോട്ട് തിരിച്ച് കവർ ചെയ്തതും ആവേശത്തീയിൽ എണ്ണയൊഴിച്ചു.   ആവേശം നല്ലതു തന്നെ പക്ഷേ പൊതു പരിപാടികൾക്ക് നിയന്ത്രണങ്ങളുള്ള സൌദി പോലൊരു രാജ്യത്ത് നമ്മൾ സ്വയം പാലിക്കേണ്ട ചില ചിട്ടകൾ ഉണ്ട്. ഇത്തരം പ്രവർത്തികൾ ആണ്  പലേടത്തും മുത്തവയും പൊലീസും ഒക്കെ വരാൻ കാരണമാക്കുന്നത്.  ഈ ആഡിറ്റോറിയത്തിനു പുറത്തും പോലീസും മുത്തവയും വന്നു എന്നാ‍രോ പറഞ്ഞതും പരിപാടി അൽ‌പ്പ നിമിഷം നിർത്തേണ്ടി വന്നതും പരിഭ്രാന്തിയുണ്ടാക്കി.  

ഏറ്റവും നയനമനോഹരമായത് കുഞ്ഞുങ്ങളുടെ  സംഘ നൃത്തമായിരുന്നു. അവർ അഭിനന്ദനം അർഹിക്കുന്നു.  പരിപാടി കോമ്പിയർ ചെയ്യാൻ വന്ന കുട്ടി തുടക്കത്തിൽ തന്നെ വാക്കുകൾ വിഴുങ്ങിയതും അതേ കുട്ടി തന്നെ  നൃത്തത്തിനു വന്നിട്ട് പാതി വഴിയിൽ ഇറങ്ങിപ്പോയതും കല്ലുകടിയായി. സ്റ്റേജിൽ ഇളകിയാടിയ ഒരു  നർത്തകിയുടെ പ്രകടനം പുറകിൽ ബഹളമുണ്ടാക്കിയവരുടെ ആവേശത്തിനു കൂടുതൽ ഹരം പകരുന്നതായി പലപ്പോഴും തോന്നി. ഗാനങ്ങൾ, സ്ക്റ്റിറ്റ്സ്, എല്ലാം നന്നായിട്ടവതരിപ്പിച്ചു.  ഈ പരിപാടിയിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാ‍കാരന്മാരും കലാകാരികളും  അവരവരുടെ ഭാഗം നന്നാക്കിയിരുന്നു. അഭിനന്ദനങ്ങൾ. 

പ്രോഗ്രാമിനിടെ  അപ്പോഴപ്പോഴായി കബീർ അനൌൺസ് ചെയ്യുന്നുണ്ടായിരുന്നു. ഇന്ന് ഇവിടെ ഗംഭീരമായ നറുക്കെടുപ്പുണ്ട്  ജീവകാരുണ്യ പ്രവർത്തന ഫണ്ടിലേയ്ക്കായി മുതൽക്കൂട്ടുന്നതിന് കൂപ്പൺ എടുത്ത് സഹായിക്കണമെന്നൊക്കെ.  ഓരോ പരിപാടിയ്ക്ക് ശേഷവും  ടി.വി യിലെപ്പോലെ  “ഈ പരിപാടി നിങ്ങൾക്കായി സ്പോൺസർ ചെയ്തത് കാട്ടുമുക്കിൽ ജൂവലേഴ്സ് “ എന്ന കബീറിന്റെ  അനൌൺസ്മെന്റ്  അവരുടെ കാശ് വാങ്ങിയതിന്റെ നന്ദിയായി കരുതി ക്ഷമിച്ചു!!!.  കുറേക്കഴിഞ്ഞപ്പോൾ തിയേറ്ററിലെ കപ്പലണ്ടി വിൽ‌പ്പനക്കാരനെപ്പോലെ കൂപ്പണുമായി ഒരാളെത്തി. ഇതിനെക്കാൾ ഭേദം പ്രവേശനം പാസ്സ്മൂലം എന്ന് പറഞ്ഞാൽ പോരായിരുന്നോ നൌഷാദേന്ന് മനസ്സിൽ കരുതി കൂപ്പൺ എടുത്തു. പിന്നെ ജീവകാരുണ്യമല്ലേന്നോർത്താ പോട്ടേന്ന് വച്ചത്.  എന്തായാലും നറുക്കിട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.. ആശ്വാസമായി എന്റെ കൂപ്പൺ ഒരക്കത്തിന്റെ വ്യത്യാസത്തിൽ 10 നമ്പരിനു പിന്നിലായിപ്പോയി!!! 

കബീറിന്റെ  പാഷാണപ്രയോഗം പേടിച്ച് ഒരു മൂലയ്ക്ക് കുത്തിയിരുന്നതിനാൽ ഭക്ഷണം കിട്ടിയില്ല.  രാത്രി വളരെ വൈകി പുറത്തിറങ്ങിയപ്പോൾ  കണ്ടത് വിളപ്പിൽശാലയെയും തോൽ‌പ്പിക്കുന്ന മട്ടിൽ ആഹാരം കഴിച്ചവരുടെ മാലിന്യക്കൂമ്പാരം വരാന്ത മുഴുവൻ!!!  (അന്നേരം ആണറിഞ്ഞത് അവിടെ കാശുകൊടുത്താൽ ഭക്ഷണവും കിട്ടുമായിരുന്നൂന്ന്!!)  സമയം അതിക്രമിച്ചതിനാലും  ഉറക്കവും വിശപ്പും എന്നെ ഞെക്കിപ്പിഴിഞ്ഞതിനാലും കബീറിനോട് ടാറ്റാ പറഞ്ഞ് ഞാനിറങ്ങി.. പിന്നെ അവിടെ എന്ത് നടന്നു എന്നറിയില്ല.

ഇങ്ങനെ ഒരു വിരുന്നൊരുക്കിയ ടെക്സ ഭാരവാഹികളോടും അംഗങ്ങളോടും എന്നെ ക്ഷണിച്ച നൌഷാദിനോടും കബീറിനോടും എന്റെ നന്ദി അറിയിക്കുന്നു.  കൂടാതെ,  പൊതുപരിപാടികൾക്ക് വിലക്കുള്ള സൌദിയിൽ ഈദിനോടനുബന്ധിച്ച് ഇങ്ങനെയുള്ള കലാ പരിപാടികൾ ആഡിറ്റോറിയങ്ങൾക്കകത്താണെങ്കിൽ പോലും അനുവദിക്കുന്നതിൽ അവരോട് കൃതജ്ഞതയുള്ളവരായിരിക്കണം നമ്മൾ പ്രവാസികൾ.  ഇനിയെങ്കിലും അതിരുകടന്ന ആവേശം കാണിക്കാതെ പക്വതയോടെ പ്രോഗ്രാമുകൾ കണ്ട് വിജയിപ്പിക്കാൻ കാണികളും തയ്യാറാകണം എന്ന ഒരു അഭ്യർത്ഥന കൂടെയുണ്ട്.
(ചിത്രത്തിനു കടപ്പാട് : പ്രശാന്ത് വാമനപുരം, - കബീറിന്റെ ഭീഷണി നിലനിന്നിരുന്നതിനാൽ ഫോട്ടോയ്ക്കായി മൊബൈൽ പോലും പുറത്തെടുത്തില്ല.  )
(കബീർ ഇതിന്റെ പേരിൽ പാഷാണം കലക്കി തരല്ലേ പ്ലീസ്... !! )
  

Monday, September 24, 2012

ശ്..ശ്ശ്...ശ്ശ്..പുലികൾ തിരക്കിലാണ്.....!!!


നഗരത്തിലെ ഒരു റെസ്റ്റോറന്റിന്റെ മൂലയ്ക്കിരുന്ന് പുലികൾ ആലോചന തുടങ്ങി...  “അളിയാ ഇന്നെന്താ സ്കൂപ്പ്?.”.. “തങ്കപ്പൻ ഒന്ന് വന്നോട്ടെ അളിയാ.... അവൻ ആ മലയാളി ഗല്ലിയിൽ കറങ്ങി നടപ്പുണ്ട്.. ചൂടുള്ള വല്ല ലുങ്കി ന്യൂസും കൊണ്ടു വരുമോന്ന് നോക്കട്ടെ..!“.   "പ്രവസി ലേഖകരുടെ" തിരക്കിട്ട ചർച്ചയാണവിടെ. പഴയകാലത്ത് സൌദി പ്രസ് ഏജൻസി നൽകുന്ന സ്റ്റോറിയിൽ നിന്ന് ഒരു വാക്ക് എഡിറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ലത്രെ. അവിടെ നിന്നും ഇപ്പോൾ ഈ പറഞ്ഞ സകല “ലുങ്കി ന്യൂസ്”കളും കൊടുക്കാമെന്ന സ്വാതന്ത്ര്യത്തോളം എത്തി നിൽക്കുന്നു സൌദി പത്രമേഖല. മലയാളികളുടെ സ്നേഹാദരങ്ങൾ നേടി ഈ മേഖലയിൽ കന്നിക്കാരനായെത്തിയ “മലയാളം ന്യൂസ്” അഭിനന്ദനമർഹിക്കുന്നു.  മലായാളിയ്ക്ക് അവന്റെ ഉൾത്തുടിപ്പുകൾ കുറിച്ചിടാൻ ഒരിടം ആദ്യമായി നൽകിയത് മലയാളം ന്യൂസ് ആണ്. പിന്നാലെ ഗൾഫ് മാദ്ധ്യമം (അവർ മാധ്യമം എന്നേ എഴുതൂ എന്ന വാശിയിലാണ്!!). എത്തിയതോടെ എഴുത്തുകാരുടെ എണ്ണവും വർദ്ധിച്ചു!!.  ഇന്ത്യൻ ന്യൂസ് ഫോറവും(?) റിയാദ് മീഡിയ ഫോറവും(?) ഒക്കെ നിലവിൽ വന്നു. ലേഖകരും പല ഗ്രൂപ്പുകളായി എന്നും അപ്പൂസ് മനസ്സിലാക്കുന്നു.  കേരളത്തിൽ ചാനലുകളുടെ എണ്ണം പെരുകിയതോടെ സൌദിയിലും ചാനൽ ലേഖകരുടെ എണ്ണത്തിലും തള്ളിക്കയറ്റമുണ്ടായി.  തലയിലും തോളത്തും കമ്പിയും സിമന്റും ചുമന്നു നടന്നവരും അതൊക്കെ മാറ്റി കാം തോളത്ത് വച്ച് നടന്ന് റിപ്പോർട്ടിം നടത്തുന്നതും അപ്പൂസ് കണ്ടു.!.. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരിക്കൽ പറഞ്ഞു “അക്കാദമിക് ക്വാളിഫിക്കേഷനല്ല എഴുത്തിനാധാരം” എല്ലാവർക്കും ജേണലിസം ഡിഗ്രിയും ഡിപ്ലോമയും ഒന്നും ഉണ്ടായെന്നു വരില്ല പക്ഷേ എഴുതാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞതിൽ കഴമ്പുണ്ട്. മലയാളത്തിലെ പഴയ തലമുറയിൽ‌പ്പെട്ട പത്രലേഖകരൊന്നും “ഡിഗ്രി /പി.ജി. ഇൻ ജേണലിസം”  കഴിഞ്ഞവരൊന്നുമല്ലായിരുന്നു എങ്കിലും ശക്തമായ എഴുത്തിലൂടെ മന്ത്രിസഭ വരെ തള്ളിയിട്ട “പുലികൾ” തന്നെയായിരുന്നു അവർ എന്നും സമ്മതിക്കുന്നു.

ഞാൻ “ലുങ്കി ന്യൂസ്” എന്ന് പറഞ്ഞത് ആരേയും ആക്ഷേപിക്കാൻ വേണ്ടിയല്ല.  മാസങ്ങൾക്ക് മുമ്പ് “മലയാളം ന്യൂസ്” ന്റെ മുൻ പേജിൽ പ്രധാന തലക്കെട്ടോടെ ഒരു വാർത്ത വന്നു. സൌദി എയർ ലൈൻസ് 2012 മാർച്ച് മുതൽ തിരുവനന്തപുരത്തേയ്ക്ക് സർവ്വീസ് ആരംഭിക്കുമെന്ന്!!.   ആ വാർത്ത മലയാളികളുടെ ശ്രദ്ധനേടി.  എയർ ഇന്ത്യയുടെ സർവ്വീസ് മുടക്കലും ലേറ്റ് ടേക്കോഫും ഒക്കെ കാരണം മനം മടുത്തിരിക്കുന്ന മലായാളികൾക്ക് ഇത് നൽകിയ സന്തോഷം ചില്ലറയൊന്നുമല്ലായിരുന്നു.  ജനുവരിയായിട്ടും സൌദി എയർലൈൻസിന്റെ ഡെസ്റ്റിനേഷൻ ലിസ്റ്റിൽ തിരോന്തരം കാണാനില്ലാതെ വന്നപ്പോൾ ഞാൻ സൌദിയയുമായി ഇ-മെയിലിൽ ബന്ധപ്പെട്ടു,   “ഏത് ഉമ്മൻ ചാണ്ടി... എന്ത് എമർജിംഗ്..??” എന്ന് ഫോക്സ്‌വാഗൻ കാ റുകാർ ചോദിച്ചപോലെ അവരിങ്ങോട്ട് ചോദിക്കുന്നു..” യേത് തിരോന്തരം.. യെന്തരപ്പീ ക്നാവുകള് കണ്ടാ..”ന്ന്.. അവർ അങ്ങിനെ ഒന്നിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലാത്രെ!!... അപ്പോൾ പിന്നെ ഇതൊക്കെ “ലുങ്കി ന്യൂസ്” എന്നല്ലാതെ എന്താണ് പറയേണ്ടത്?. ഉദാഹിരിക്കാൻ ഇനീം  നിരവധിയുണ്ട്. യ്യോ... പറഞ്ഞ് പറഞ്ഞ് നേരം പോയി... നാളെത്തേയ്ക്ക് ഒരു “സ്കൂപ്പ്” ഉണ്ടാക്കിയില്ലെങ്കിലെന്റെ പണി പോയത് തന്നെ.... “തങ്കപ്പണ്ണാ.... നില്ല് ... നില്ല്.. ഞാനും വരണേയ്..........”

Sunday, September 23, 2012

വെള്ളിത്തിരയിൽ നിന്നും മാഞ്ഞുപോയവർ.....



1976 ൽ കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് “സ്വപ്നാടനം”.      ഡോ. പി.കെ. മോഹൻ‌ദാസ് ഗോപിയായും, റാണിചന്ദ്ര സുമിത്രയായും, ഇതിൽ വേഷമിട്ടു; ഇവരെക്കൂടാതെ എം.ജി.സോമനും, മല്ലികയും, പി.കെ.വേണുക്കുട്ടൻ നായരും ഇതിൽ അഭിനയിച്ചിരുന്നു.   ബ്ലാക്ക് ആൻഡ് വൈറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കേരള സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും, മികച്ച ചലച്ചിത്രത്തിനുള്ള കേന്ദ്ര പുരസ്കാരവും ലഭിച്ചിരുന്നു.  അക്കാലത്തിറങ്ങിയ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായ ശൈലിയായിരുന്നു കെ.ജി.ജോർജ്ജ് ഈ ചിത്രത്തിൽ സ്വീകരിച്ചിരുന്നത്. അതു കഴിഞ്ഞ് ഒന്നോ രണ്ടൊ ചിത്രങ്ങളിൽ കൂടി ഡോ. മോഹൻ‌ദാസ് അഭിനയിച്ചിരുന്നു. പിന്നീട് അദ്ദേഹം അഭിനയം മതിയാക്കി പ്രാക്ടീസിൽ ശ്രദ്ധ ചെലുത്തി.  ഇപ്പോൾ ദുബായിൽ ജോലി നോക്കുന്നു(?). 

മോഹൻ‌ദാസിന്റെ അഭിനയം കാണുമ്പോൾ പെട്ടെന്നോർമ്മ വരുന്നത് അന്തരിച്ച വേണു നാഗവള്ളിയെയാണ്.  നല്ലൊരു നടനായിരുന്നു ഡോ. മോഹൻ‌ദാസ് പക്ഷേ എന്തുകൊണ്ടൊ മലയാള സിനിമ അദ്ദേഹത്തെ ശ്രദ്ധിക്കാതായി. ഇന്റർനെറ്റിൽ വളരെയധികം തെരഞ്ഞു.  അദ്ദേഹത്തെക്കുറിച്ച് ഒരു വരിപോലും ഒരിടത്തും കണ്ടെത്താനായില്ല...  അദ്ദേഹത്തെക്കുറിച്ചറിയുന്നവർ ഇത് അപ്ഡേറ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

 (ചിത്രം : കടപ്പാട് ഗൂഗിൾ സേർച്ച്, വിവരങ്ങൾ : വിക്കിപീഡിയ)

Tuesday, September 18, 2012

കാത്തിരിപ്പ്


ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ മനസ്സിലിട്ട് നടക്കാൻ തുടങ്ങിയിട്ട് നീണ്ട വർഷങ്ങളായി .... ചോദിക്കാനുള്ള ആളെ മുന്നിൽ കിട്ടിയിട്ട് ചോദിക്കാനയി ഞാൻ ഒക്കെയും അടുക്കി സൂക്ഷിച്ചു വച്ചു. ഇടയ്ക്കിടക്ക് അവയെടുത്ത് മാറാല മാറ്റി പൊടിതട്ടി തിളക്കി വയ്ക്കും. ഒർക്കൂട്ടിലെയും ഫേസ്ബുക്കിലെയും പ്രണയ സ്ക്രാപ്പുകൾ കാണുമ്പോഴൊക്കെയും ഓർമ്മകൾ നിനക്കു ചുറ്റും പാറിപ്പറക്കും. പറന്നു തളർന്ന് വീണ്ടും ആ ചോദ്യങ്ങൾക്കുമേൽ അടയിരിക്കും. 

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് നിന്നെ മുന്നിൽ കിട്ടിയപ്പോൾ ഞാൻ കാത്തുവച്ചിരുന്നു ചോദ്യങ്ങൾക്ക് പ്രസക്തിയില്ലാതായി.. കാരണം നിന്റെ ആദ്യ ചോദ്യം “ നിങ്ങൾ ആരാണ്!!!.. ഞാനോർക്കുന്നില്ലല്ലോ”  ഒടുവിൽ ഉത്തരമില്ലാത്ത എന്റെ ചോദ്യങ്ങളെ ചാപിള്ളയെപ്പോലെ  ഞാൻ കുഴിച്ചുമൂടി..!. 

Sunday, September 16, 2012

എനിക്കും വേണം ഒരു “ബ്ലോങ്ങാക്കുല”

അപ്പുവിനൊരു “ബ്ലോങ്ങാക്കുല” വേണം എന്ന ആഗ്രഹം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പക്ഷേ ആ ആഗ്രഹം അരങ്ങിട്ടുറപ്പിച്ചത് ഇന്നലെ.  എന്റെ കൂട്ടുകാരൻ പറഞ്ഞു അവരിവിടെ “ബ്ലോങ്ങൻ” മാരുടെ കൂട്ടായ്മ വീണ്ടും നടത്തുന്നൂന്ന്..  കിട്ടുന്ന ബിരിയാണിയെന്തിന് ഒരു “ബ്ലോങ്ങ”യുടെ പേരിൽ ഞാൻ നഷ്ടപ്പെടുത്തണം.  അതു കൊണ്ട് ഞാനും കരുതി ഒരു  “ബ്ലോങ്ങാക്കുല”  തുടങ്ങാം എന്ന്.   സദയം  ആശീർവദിക്കുക.     ഞാൻ അറിഞ്ഞതും കണ്ടതും പറഞ്ഞതുമായ  കാര്യങ്ങൾ -നേരോടെ, നിർഭയം, നിരന്തരം- ഒന്നുമല്ലെങ്കിലും, ഇവിടെ പങ്കുവയ്ക്കാം.  തെറ്റുകൾ പൊറുക്കണം., ക്രിട്ടിസൈസ് ചെയ്യാം, കൊല്ലരുത് പ്ലീസ്... സഹകരണം പ്രതീക്ഷിച്ചുകൊണ്ട്. ബ്ലോങ്ങാക്കുല ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചുകൊള്ളുന്നു.