ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്
ചക്രവാളസീമയിലെ സാന്ത്വനരേഖയായ്

നിൻ സുഖദസാമീപ്യമെന്നിൽ നിറയുന്നുവോ സഖീ
മധുരവാണിതന്നലകളുണർത്തി നീ വീണ്ടുമെത്തിയോ.
ദാവണിപ്പുടവതൻ ഞൊറികളായ് പിന്നെ
കിലുകിലുങ്ങുന്ന കുപ്പിവളകൂട്ടമായ്
ഈറൻ മുടിത്തുമ്പിലൊളിക്കുമാ
തുളസിക്കതിരിൻ നൈർമ്മല്യമായ്
വീണ്ടുമൊരു പ്രഭാതമായ് നീയെത്തവേ
എന്നോ വീണുടഞ്ഞൊരാ തങ്കക്കിരീടത്തിൻ
തിരുശേഷിപ്പുകളെൻ ഓർമ്മതൻ മാറാപ്പിൽ
നിറം മങ്ങിയ വളപ്പൊട്ടുകളായ്
മയങ്ങിക്കിടപ്പുണ്ടാകണം....ഞാനെടുക്കട്ടേ
മാറാല മാറ്റിത്തിരുമ്മിപ്പുറത്തെടുക്കട്ടെ ഞാൻ
തിളക്കമാർന്നൊരെൻ ജന്മസുകൃതമായ്
വീണ്ടും നിനക്കണിയാൻ ഒരുക്കിവയ്ക്കട്ടെ ഞാൻ
കാലം ഉരച്ച പാടുകൾ കാണുമതിലെന്നാകിലും
ഹൃദയരക്തക്കറയ്ക്കിടയിലൊളിമങ്ങാതെ
ശോഭ മാറാതാ രജതകിരണങ്ങളിന്നും
പ്രശോഭിതമാണെന്‍ മാറാപ്പിനുള്ളില്‍ സഖീ
ഒരു യാത്രാമൊഴിയിലെന്നെ തളച്ചിട്ടു നീ
നഗരസാഗരത്തിലേയ്ക്കൂളിയിട്ടിഴുകവേ
വ്രണിതമാനസന്‍ ഞാനെങ്ങ് പോയിടാന്‍
തപിതഹൃദയ പഥികനായ് അലഞ്ഞു വീഥിയില്‍
കാത്തുനിന്നാ മരച്ചോട്ടിലേറെ നേരം വൃഥാ
കാലമേറെച്ചെന്നിട്ടുമിന്നുമാ മൊഴികളിലൊക്കെ
പരതിടുന്നു ഞാനാ വാക്കുകൾതന്നർത്ഥമറിയാനായ്
ഋതുക്കളെത്തി മാഞ്ഞുപോയെങ്കിലും
വാക്കുകൾ മുറിച്ച പാടുകള്‍ മാഞ്ഞതില്ലിന്നുമേ.
അപരിചിതരല്ലേ നാമിന്നീവീഥിയില്‍
കണ്ണുകളുടക്കിയോ ഒരു നിമിഷാര്‍ദ്ധമെങ്കിലും
തിരിഞ്ഞ് നോക്കാതെ നടന്നീടുക തോഴി നീ
ഇനിയുമൊരു യാത്രാമൊഴിവേണ്ട മല്സഖീ