Thursday, February 28, 2013

ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്



ഒരു തുളസിക്കതിരിന്റെ ഓർമ്മയ്ക്ക്

ചക്രവാളസീമയിലെ സാന്ത്വനരേഖയായ്
പകലിരവുകളിൽ ഒരു നനുത്തകാറ്റായ്
നിൻ സുഖദസാമീപ്യമെന്നിൽ നിറയുന്നുവോ സഖീ
മധുരവാണിതന്നലകളുണർത്തി നീ വീണ്ടുമെത്തിയോ.
ദാവണിപ്പുടവതൻ ഞൊറികളായ് പിന്നെ
കിലുകിലുങ്ങുന്ന കുപ്പിവളകൂട്ടമായ്
ഈറൻ മുടിത്തുമ്പിലൊളിക്കുമാ
തുളസിക്കതിരിൻ നൈർമ്മല്യമായ്
വീണ്ടുമൊരു പ്രഭാതമായ് നീയെത്തവേ
എന്നോ വീണുടഞ്ഞൊരാ തങ്കക്കിരീടത്തിൻ
തിരുശേഷിപ്പുകളെൻ ഓർമ്മതൻ മാറാപ്പിൽ
നിറം മങ്ങിയ വളപ്പൊട്ടുകളായ്
മയങ്ങിക്കിടപ്പുണ്ടാകണം....ഞാനെടുക്കട്ടേ
മാറാല മാറ്റിത്തിരുമ്മിപ്പുറത്തെടുക്കട്ടെ ഞാൻ
തിളക്കമാർന്നൊരെൻ ജന്മസുകൃതമായ്
വീണ്ടും നിനക്കണിയാൻ ഒരുക്കിവയ്ക്കട്ടെ ഞാൻ
കാ‍ലം ഉരച്ച പാടുകൾ കാണുമതിലെന്നാകിലും
ഹൃദയരക്തക്കറയ്ക്കിടയിലൊളിമങ്ങാതെ
ശോഭ മാറാതാ രജതകിരണങ്ങളിന്നും
പ്രശോഭിതമാണെന്‍ മാറാപ്പിനുള്ളില്‍ സഖീ
ഒരു യാത്രാമൊഴിയിലെന്നെ തളച്ചിട്ടു നീ
നഗരസാഗരത്തിലേയ്ക്കൂളിയിട്ടിഴുകവേ
വ്രണിതമാനസന്‍ ഞാനെങ്ങ് പോയിടാന്‍
തപിതഹൃദയ പഥികനായ് അലഞ്ഞു വീഥിയില്‍
കാത്തുനിന്നാ മരച്ചോട്ടിലേറെ നേരം വൃഥാ
കാലമേറെച്ചെന്നിട്ടുമിന്നുമാ മൊഴികളിലൊക്കെ
പരതിടുന്നു ഞാനാ വാക്കുകൾതന്നർത്ഥമറിയാനായ്
ഋതുക്കളെത്തി മാഞ്ഞുപോയെങ്കിലും
വാക്കുകൾ മുറിച്ച പാടുകള്‍ മാഞ്ഞതില്ലിന്നുമേ.
അപരിചിതരല്ലേ  നാമിന്നീവീഥിയില്‍
കണ്ണുകളുടക്കിയോ ഒരു നിമിഷാര്‍ദ്ധമെങ്കിലും
തിരിഞ്ഞ് നോക്കാതെ നടന്നീടുക തോഴി നീ
ഇനിയുമൊരു യാത്രാമൊഴിവേണ്ട മല്‍സഖീ








Sunday, February 24, 2013

പാദരക്ഷ



നീണ്ട ഇരുപത്തിയഞ്ചുവർഷം
എന്റെ സന്തതസഹചാരിയായിരുന്നവർ
ആദ്യമാദ്യം പാകമാകാത്ത വള്ളിയിൽ
കാൽ തിരുകിക്കയറ്റാൻ ഭയന്ന്
മുറിയുടെ ഒരു കോണിലേയ്ക്ക് എടുത്തിട്ടു
അവയുടെ ദൈന്യമായ നോട്ടം
പലപ്പോഴും എന്റെ ചങ്ക് പൊളിച്ചിരുന്നു
പിന്നെപ്പിന്നെ ഞാൻ ആ വള്ളികളിൽ
നിർബന്ധമായും കാലുകൾ തിരുകിക്കയറ്റാൻ ശ്രമിച്ചു.
പതിയേ വേച്ച് വേച്ച് ഞാനവയെയും കൊണ്ട്
നടക്കാൻ പഠിച്ചു.......
നീണ്ട ഇരുപത്തിയഞ്ച് വർഷം

പലപ്പോഴും ആ വള്ളികൾ ശക്തമായി
എന്റെ കാൽ‌പ്പാദങ്ങളെ നോവിച്ചിരുന്നു
എങ്കിലും കല്ലിലും മുള്ളിലും എന്റെ കാലിന് രക്ഷയായ
അവയെ തള്ളിപ്പറയാൻ എനിക്കായില്ല
കുറെ നടന്ന് തേഞ്ഞപ്പോൾ ആ വള്ളികൾ എന്റെ
കാൽ‌പ്പാദങ്ങളുമായി പ്രണയത്തിലായി
പിരിയാൻ കഴിയാതവർ ഇഴുകിച്ചേർന്നു
വാറഴിച്ച് വയ്ക്കുമ്പോൾ അവയുടെ നിഴൽ
എന്റെ കാൽ‌പ്പാദങ്ങൾക്കു മുകളിൽ
വെളുത്ത പാടായി പറ്റിക്കിടന്നിരുന്നു
അഞ്ചുവിരലുകളുടെയും പിന്നെ ഉപ്പൂറ്റിയുടെയും
ചതവുകൾ അവയ്ക്ക് പുറത്ത് ചിത്രം വരച്ചിരുന്നു.
നീണ്ട ഇരുപത്തിയഞ്ച് വർഷം

നോവിച്ചിരുന്നെങ്കിലും എനിക്കവയെ
ഉപേക്ഷിക്കാൻ തോന്നിയില്ല
അവർ എന്റെ ശരീരത്തിന്റെ ഭാഗമായിത്തീർന്നിരുന്നു.
ഞെരിഞ്ഞും അമർന്നും വലിഞ്ഞുമുരഞ്ഞും
അവർ എന്റെ കൂട്ടുകാരായിമാറിയിരുന്നു
ഇനിയെന്റെ അവസാന യാത്രയിലും
എനിക്ക് കൂട്ടായി അവരുണ്ടാകണം.....
അവർ മാത്രം... അവർ മാ‍ത്രം...!